Wednesday 24 March 2010

പ്രവാസത്തിലെ ഒരു അവധി ദിനം.



അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു .പൊതു അവധി ദിനം ഒട്ടനേകം നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഞാന്‍ ജോലി നോക്കുന്ന ഫാക്ടറിയും പാതി ഉറക്കത്തിലേക്കു വഴുതിയിരിക്കുന്നു തലേ ദിവസം വരെ നീണ്ടുനിന്ന ഒരാഴ്ചത്തെ ഇടതടവില്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടിയ ഈ ദിവസം അവര്‍ ഉറക്കത്തിനു വേണ്ടി മാറ്റി വച്ചു.അതിനാല്‍ എങ്ങും നിശബ്ദത തളം കെട്ടി നിന്നിരുന്നു . അവര്‍ക്കൊപ്പം ഫ്ലാറ്റുകളും നിദ്രയിലാണ്ടു . സാധാരണയായി ഞാനും ഉറങ്ങാര്‍ ആണ് പതിവ് ..ജും ആ നമസ്കാരവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു വിശാലമായി ഒന്നുറങ്ങുക പ്രവാസിക്ക് ആ നിദ്ര വളരെ ആശ്വാസം നല്കാറുണ്ട് . പക്ഷെ എന്ത് കൊണ്ടോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല .എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു .

ഉറക്കം വരുത്താനുള്ള ശ്രമം ഒരു പാഴ് വേലയാണ് എന്ന് തോന്നി .ഞാന്‍ എഴുനേറ്റു ഡ്രസ്സ്‌ ചെയ്തു പുറത്തേക്കിറങ്ങി .ഫാക്ടറിക്കുള്ളിലെ ഇടനാഴിയിലൂടെ നടന്നു പുറത്തു വിശാലമായ മണല്‍ പരപ്പില്‍ ഞാന്‍ എത്തി .എങ്ങോട്ട് പോകണം എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു കാലുകള്‍ എന്നെ എങ്ങോട്ടോ നയിച്ചുകൊണ്ടിരുന്നു . ഈന്തപ്പനകള്‍ വരിയൊത്തു നില്‍ക്കുന്ന പാതയോരം അങ്ങകലെ യു .എ. ഇ യുടെ പതാകകള്‍ പാറിക്കളിക്കുന്ന ആകാശത്തിന്റെ വിശാലത . പതാകകളെ നെറുകയിലേന്തി ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു വിവാഹ മണ്ഡപം .ഈന്തപ്പനയുടെ ഓലയും ശിഖരങ്ങളും കൊണ്ട് മോടി പിടിപ്പിച്ച അതിന്റെ ഭംഗി ഏതൊരു വാസ്തു ശില്പിയും ഒന്ന് നോക്കി നിന്നുപോകും..
ഇവിടെ അറബികളുടെ വിവാഹ ചടങ്ങുകള്‍ മാത്രമേ നടക്കാറുള്ളൂ ഇന്നും അവിടെ വിവാഹം ഉണ്ടെന്നു തോന്നുന്നു .മണ്ഡപത്തിന്റെ കാര്‍ പാര്‍കിംഗ് നിറയെ മുന്തിയ തരം കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അറബികള്‍ അങ്ങിങ്ങായി നിലകൊള്ളുന്നു എന്തൊക്കെയോ ചര്‍ച്ചകള്‍ നടത്തുന്നു മണ്ടപത്തിനോട് അടുത്തായി ഒരുദ്യാനം നിലകൊള്ളുന്നു അവിടെ അറബി കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു വിനോദങ്ങളില്‍ മുഴുകിയിരിക്കുന്നു .സ്ത്രീകളെ അവിടെങ്ങും കാണായില്ല അവരൊക്കെ അകത്തളങ്ങളില്‍ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരിക്കും .രാത്രിയിലാണ് ഇവിടെ വിവാഹങ്ങള്‍ നടക്കാറുള്ളത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാല്‍ നന്നായി കേള്‍ക്കാം ഈ മണ്ഡപത്തിലെ വിവാഹ ആഘോഷത്തിലെ പാട്ടുകളും ദഫ് മുട്ടിന്റെ താളവും .
സമയം ഇപ്പോള്‍ വൈകിട്ട് നാലുമണി കഴിഞ്ഞിരിക്കുന്നു ഞാന്‍ നടന്നു കടല്‍ക്കരയോളമെത്തി കടലിന്റെ ജലപ്പരപ്പില്‍ തലോടിക്കൊണ്ട് തണുത്ത കടല്‍ക്കാറ്റ് വീശുന്നു കാറ്റിന്റെ ഗതിക്കൊത്ത് ഈന്തപ്പന മരങ്ങളുടെ ശിഖരങ്ങള്‍ ഇളകിയാടുന്നു ഈ കാറ്റിനു എത്രത്തോളം പ്രവാസികളുടെ നൊമ്പരങ്ങള്‍.... വിരഹവേദനകളുടെ കഥകള്‍ പറയാനുണ്ടാവും. കാറ്റ്‌ എന്തോ മന്ത്രിക്കുന്നുവോ? ഈന്ത മരങ്ങള്‍ പരസ്പരം സ്വകാര്യം പറയുന്നുവോ അവര്‍ കാറ്റിനെ കളിയാക്കുന്നുവോ? അതോ എല്ലാം എന്റെ തോന്നലുകള്‍ ആണോ ആയിരിക്കാം ..
ഞാന്‍ കുറെ നേരം അവിടെ തന്നെ ഇരുന്നു കടലിന്റെ കുഞ്ഞോളങ്ങളുടെ ചലനങ്ങളില്‍ കണ്ണും നട്ട് ഞാനിരുന്നു അങ്ങ് പടിഞ്ഞാറിന്റെ ചക്രവാളം സുര്യനെ സ്വീകരിച്ചു ആനയിക്കുന്നു എവിടെക്കോ യാത്ര പോകാനുള്ള തിടുക്കത്തിലാണ് അര്‍ക്കന്‍. ചക്രവാളം നിറയെ ചെഞ്ചായം വാരിപ്പുരട്ടി സുര്യന്‍ മെല്ലെ താഴ്ന്നിറങ്ങി .ഭൂമിയില്‍ ഇവിടെ ഇരുട്ടിനു വരവേല്‍പ്പിന്റെ സമയം ആയി പാതയോരത്ത് നിരയൊത്തു നില്‍ക്കുന്ന ഇലക്ട്രിക് തൂണുകളില്‍ ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി . തിരമാലകളുടെ അകമ്പടിയില്ലാതെ കടല്‍ ശാന്തമായി നിലകൊള്ളുന്നു .കടലിന്റെ മണല്തിട്ടക്ക് അപ്പുറം ഈന്തപ്പനകള്‍ നില്‍ക്കുന്ന പുല്‍പ്പരപ്പിലേക്ക് ഞാന്‍ നടന്നു ആകാശത്ത് തെളിഞ്ഞു വന്ന പൂര്‍ണ്ണ ചന്ദ്രനെ നോക്കി പുല്‍പ്പരപ്പില്‍ ഞാന്‍ കിടന്നു. എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര കുഞ്ഞുങ്ങളെ നോക്കി...
മേഖങ്ങളെയും മഴയേയും ഇടിയും മിന്നലും ഒക്കെയും ഉത്ഭവിക്കുന്ന ആകാശത്തിലെ ഓരോ അത്ഭുതങ്ങളെയും ഓര്‍മിച്ചു കൊണ്ട് ഞാന്‍ കിടന്നു ...കുറെ നേരം.. കുറെ നേരം... പിന്നെപ്പോഴോ സമയം നോക്കാന്‍ മിനക്കെടാതെ ഞാന്‍ എഴുനേറ്റു നടന്നു ഒരാഴ്ചയുടെ അവധി ദിവസത്തിന്റെ അന്തിമ വേളയോടെ. വീണ്ടും ഒരു ആഴ്ചയുടെ തിരക്കേറിയ ദിനങ്ങളിലേക്ക്....

Tuesday 23 March 2010

എന്റെ സ്വപ്നം ...


ഒരിളം മാരുതനായ് തഴുകി വന്നെന്നരികിലായ് ... എവിടെ എന്‍ ഹൃദയം കുളിര്‍പ്പിക്കും
ഒരിറ്റു സ്വാന്തനം തേടി..
ചുറ്റും പരതിയോരെന്‍ നേത്രങ്ങളില്‍ നിന്‍ രൂപം പതിഞ്ഞപ്പോള്‍ ....
വിഷാദം നിഴലിച്ച എന്‍ കണ്ണുകള്‍
എന്റെ മൂകമാം ഹൃദയത്തില്‍ ഉരുകുന്ന നൊമ്പരം
കണ്ണ് നീര്‍ ചാലിട്ട്ഒഴുകിയ പാടുകള്‍ ...
കണ്ടിട്ടെന്നരികിലായ് ഓടി അടുത്തപ്പോള്‍ ...
സഹ്യ സാനുക്കളില്‍ നിന്നുതിരും ..
കണങ്ങളിന്‍ കുളിര്‍ മഴയായി സ്വാന്തനമായി മാറി നീ .
നിന്‍ കരങ്ങള്‍ കവര്‍ന്നു ഞാന്‍ ഗമിച്ചവഴികളിലൊക്കെയും
നിഴലായി എന്നോടൊത്ത് നീ അന്നുണ്ടായിരുന്നതും
ഞാന്‍ പിച്ചവെച്ചു പഠിച്ച എന്‍ വീടും തിരുമുറ്റവും
ചുറ്റും നിരന്നു നില്‍ക്കും തെങ്ങിന്‍ കൂട്ടവും ..
കുയിലും കാക്കയും തത്തമ്മയും ചേക്കേറുന്ന എന്റെ പറങ്കി മാവിന്‍ തോട്ടവും ..
പൂവിട്ടു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പില്‍ പാടുന്ന കുയിലമ്മയും
ഒക്കെയും അങ്ങകലെ ഓര്‍മയായി ..
പിന്നെ നീയെന്ന എന്റെ സ്വപ്നവും .........
ഇന്ന് ഞാനീ മരുഭൂവില്‍ .ഒറ്റപ്പെടുന്ന ഈനിമിഷവും.....
പിന്നെപ്പോഴോ മരുഭൂവില്‍ ഞാന്‍ അലഞ്ഞപ്പോള്‍..
മരീചികയാകാതെ മരുപ്പച്ചയായി മാറി നീ ....

തുടക്കക്കാരന്റെ ജല്പനങ്ങള്‍ ..

ഞാന്‍ ഒരു കവിയല്ല ഒരു എഴുത്ത് കാരനുമല്ല എന്റെ തൂലികയില്‍ നിന്നും ഒരു സാഹിത്യ സൃഷ്ടിയും ഇത് വരെ ജന്മമെടുത്തിട്ടില്ല . പിന്നെയും ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു .ശെരിയാണ് തുടക്കക്കാരന്റെ ജല്പനങ്ങള്‍ ..എല്ലാറ്റിനും കാരണം അവനാണ്.എന്റെ സ്നേഹിതന്‍ .അവന്‍ വലിയ എഴുത്തുകാരന്‍ എന്നാ അവന്റെ ഭാവന ആയിരിക്കാം കുറെ പുസ്തകങ്ങള്‍ അവന്‍ പ്രസിദ്ധീകരിച്ചു ഏതൊക്കെയോ പത്ര മാധ്യമങ്ങളില്‍ ജോലി നോക്കി പിന്നെ ചില ടെലിവിഷന്‍ ചാനലുകളില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി ഇന്റര്‍ നെറ്റിന്റെ അതിപ്രസരത്തില്‍ അവന്‍ അതില്‍ നുഴഞ്ഞു കയറി ലോകത്തില്ലാത്ത സൈറ്റുകള്‍ ഉണ്ടാക്കിയെടുത്തു എണ്ണിയാലൊടുങ്ങാത്ത ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചു എന്നിട്ടും അവനു മതിയായില്ല എന്നോട് പറഞ്ഞു എഴുതെടാ.. എഴുതൂ ...ഞാന്‍ അവന്റെ കാലു പിടിച്ചു പറഞ്ഞു എനിക്ക് കഴിയില്ല .എഴുതുവാന്‍ ഭാവന വേണം അതെനിക്കില്ല .ഞാന്‍ വെറും വട്ടപ്പുജ്യം .എന്നെ നിര്‍ബന്ധിക്കരുത് .എന്റെ വാക്കുകള്‍ അവന്‍ കേട്ട ഭാവം കാണിച്ചില്ല .അവന്റെ കര്‍ണ്ണങ്ങള്‍ ബധിരമായിപ്പോയോ..ഒടുവില്‍ ആ ബലഹീന നിമിഷത്തില്‍ ഞാന്‍ എഴുതി.എന്തൊക്കെയോ കുത്തിക്കുറിച്ചു .ലോകത്തില്ലാത്ത ചില സാഹിത്യങ്ങള്‍ ഇതാണോ സാഹിത്യം പൊട്ട സാഹിത്യം അത് വായിച്ച ചില സാഹിത്യകാരന്മാര്‍ അവര്‍ എന്നെ കൊല്ലാതെ കൊന്നു പിന്നെ കൊല്ലാതെ വിട്ടു അതുകൊണ്ട് ഈ സത്യം എനിക്കെഴുതാന്‍ കഴിഞ്ഞു എന്നെകൊണ്ട് ഈ കടും കൈ ചെയ്യിച്ച ആ എഴുത്തുകാരന്‍ എന്ന മഹാന്‍ ഇന്നെന്നെ കാണുമ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കും..... ആയുഷ്മാന്‍ ഭവ :