Wednesday 11 April 2012

ഓര്‍മ്മയിലൊരു പേമാരി

ഓണപ്പരീക്ഷ കഴിഞ്ഞുള്ള അവധിദിനം ഇന്നുമുതല്‍ തുടങ്ങുകയായി. അതിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള എന്റെ കലാപരിപാടികളും തുടങ്ങിക്കഴിഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും ഉറക്കം വിട്ടുണരാതെയുള്ള എന്റെ കിടപ്പ് കണ്ടിട്ടാണ് ഉമ്മ രംഗപ്രവേശം ചെയ്തത്. കയ്യിലെ ഗ്ലാസില്‍ വെള്ളമുണ്ടായിരുന്നു. പക്ഷെ വളരെ പെട്ടെന്ന് പെങ്ങളുടെ മുന്നറിയിപ്പ്‌ കിട്ടിയതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

ചാടിയെഴുന്നേറ്റു കയ്യില്‍ കിട്ടിയ തോര്‍ത്ത്‌ തലയില്‍ കെട്ടി കുട്ടിക്കുരങ്ങനെ പോലെ പുറത്തുചാടി ഓടുമ്പോള്‍ ഉമ്മയ്ക്കറിയാമായിരുന്നു ഞാനെന്ന തല തെറിച്ചവനിന്ന് കുളംകലക്കുമെന്ന്! കാരണം, വീടിന്റെ താഴെ തൊടിയില്‍ ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്. ശെരിക്കും പറഞ്ഞാല്‍ ഒരു പൊതു കുളിക്കടവ്. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ കുളംകലക്കലാണ് എന്റെ വിനോദമെന്ന് ഉമ്മാക്ക് നന്നായി അറിയാം .

വയല്‍വരമ്പിനോട് ചേര്‍ന്നൊഴുകുന്ന ചെറുതോടിനു തൊട്ടടുത്താണീ കുളം. ഉച്ചഭക്ഷണവും വീട്ടുജോലികളും ഒരുവിധമൊതുക്കി പ്രദേശത്തെ സ്ത്രീകള്‍ കുളിക്കാനും അലക്കാനും ഇവിടെയെത്തും. ഞാനെന്തെങ്കിലും കുസൃതി ഒപ്പിക്കും. അവരൊക്കെയും എനിക്ക് ശകാരം സമ്മാനിക്കും. അല്ല., അതെനിക്ക് പുതുമയുള്ള കാര്യമല്ലല്ലോ..!

അതിനുള്ള സന്നാഹങ്ങളുമായിട്ടാണ് ഇന്നും എന്റെ യാത്ര. കൂടെ അങ്ങേതിലെ ഉബൈദ്, താഴത്തിലെ നിസാം, മേലേവീട്ടിലെ ഇരട്ടകളായ ഹസനും, ഹുസൈനും. പിന്നെ കുളത്തിലെ ആരവങ്ങള്‍ കേട്ട് വന്നുചേരുന്നവര്‍ വേറെയും. ചെന്നപാടെ തുടങ്ങി കലാപരിപാടികള്‍ ! പുളിമൂട്ടിലെ ഉപ്പുപ്പാടെ നെല്‍വയലിനോട് ചേര്‍ന്ന വരമ്പില്‍ നിന്നും മണ്ടപോയ ഒരു വാഴ വലിച്ചു പിഴുതു ഞങ്ങള്‍ നാലുപേര്‍കൂടി താങ്ങിയെടുത്തു ചെറുതോടിന്റെ കുറുകെയിട്ടു .കിട്ടാവുന്നത്ര കല്ലും കട്ടയും കൊണ്ടുവന്നു അണകെട്ടാന്‍ തുടങ്ങി.

അരയോളം വെള്ളമായപ്പോള്‍ അതില്‍ ചാടിത്തിമിര്‍ത്തു .രണ്ടു വാഴത്തടകള്‍ ചേര്‍ത്തുവച്ച് കെട്ടി ഒഴുക്കുള്ള ഭാഗത്ത് നിന്നും അതില്‍ കയറി ഇരുന്നും ഒഴുകിവന്നും ആദ്യം തോട് നന്നായി കലക്കിക്കൊണ്ടായിരുന്നു തുടക്കം. കുളത്തിന്റെ ഒരു പൊത്തില്‍ ഒരു നീര്‍ക്കോലിയെ കണ്ടപ്പോള്‍ യുദ്ധം പിന്നെ അവിടെയായി അണ കെട്ടിയ കല്ലുകള്‍ പിന്നെ കുളത്തിലേക്ക്‌ പാഞ്ഞു. ഒന്നിനുപിറകെ ഒന്നായി എത്ര സമയം എന്നറിയില്ല. ചുണ്ടുകളും കൈവിരലുകളും വിറക്കുവോളം വെള്ളത്തില്‍ തിമിര്‍ത്തു. ഒടുവില്‍ ഓരോരുത്തരായി കരകയറി.

നെല്പാടത്തിന്നു അരികിലൂടെ തെളിനീരോഴുക്കി താഴേക്കൊഴുകുന്ന ചെറുതോടില്‍ ഒഴുക്കിന്നെതിരെ നീന്താന്‍ ശ്രെമിക്കുന്ന കുഞ്ഞു മാനത്തുകണ്ണികളെ പിടിക്കലായി പിന്നീടുള്ള ജോലി. കുറെ അധികം കുഞ്ഞുമീനുകള്‍ ഉണ്ടായിരുന്നു. അവയെ വയല്‍വരമ്പില്‍ കുഴികുത്തി അതിലിട്ടു . എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. പുസ്തകങ്ങളും ഇമ്പോസിഷനും മാഷിന്റെ ചൂരല്‍കഷായവുമില്ലാത്ത അവധിക്കാലം...

പൊടുന്നനെ അക്കരെനിന്നും ആരോ വിളിച്ചുപറഞ്ഞു; മഴ വരുന്നേ.. മഴ..!
അങ്ങകലെ വയല്‍പ്പരപ്പിനപ്പുറത്തായി ജടായുമംഗലംപാറ കാണാമായിരുന്നു. മഴയുടെ ആരവത്തോടൊപ്പം അത് മറഞ്ഞു. എങ്ങുനിന്നോ അലറി ആര്‍ത്തു വിളിച്ചു കൊണ്ട് മഴവന്നു.
സലാമിക്കയുടെ വീടിന്റെ വാര്‍പ്പായിരുന്നു ഇന്ന്. അതൊക്കെയീ മഴ കുളം തോണ്ടും! കൊപ്രക്കളത്തില്‍ ഉണക്കാനിട്ടിരുന്ന കൊപ്ര വാരാന്‍ തിരക്കിട്ട് ഓടുന്ന ജുവൈരിയ കുഞാത്തയെ സഹായിക്കാന്‍
ആരുമുണ്ടായിരുന്നില്ല. റബ്ബര്‍മരങ്ങളുടെ ഇലകളില്‍ തത്തി കാറ്റ് താളമിട്ടു. അതിനിടയില്‍ കോരിച്ചൊരിഞ്ഞു മഴ എത്തി. തോട്ടുവരമ്പില്‍ മുന്‍പ്‌ കാണാത്തത്രയും തവളക്കുഞ്ഞുങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിമറഞ്ഞു.

മഴയോടൊപ്പം ശക്തമായ കാറ്റും വീശുവാന്‍ തുടങ്ങി. എത്രപെട്ടെന്നായിരുന്നു അന്തരീക്ഷം ക്ഷോഭിക്കാന്‍ തുടങ്ങിയത്. കുഴികുത്തി അതില്‍ പിടിച്ചിട്ടിരുന്ന മാനത്തുകണ്ണികള്‍ മഴയിലൊഴുകിയ വെള്ളത്തില്‍ നീന്തി രക്ഷപ്പെട്ടു. വയലോരത്തു കൂടി മുകളിലേക്ക് പോയിരുന്ന ഇലക്ട്രിക് ലൈനിലേക്ക് ഒരു റബ്ബര്‍മരം മറിഞ്ഞുവീണു, ശക്തമായ തീപ്പൊരി ചിതറി. തോട്ടുവക്കില്‍ നിന്നും വീട്ടിലേക്കു കയറുന്ന വഴിയിലായിരുന്നു വൈദ്യുതലൈന്‍ പൊട്ടിവീണത്. അത് കാരണം ഇനി ആ വഴിയില്‍കൂടി വീട്ടിലേത്താന്‍ കഴിയില്ല.

കയ്യിലുള്ള തോര്‍ത്ത്‌ മുണ്ട് അരയില്‍ കെട്ടി തോട്ടിലേക്ക് ചാഞ്ഞുനിന്ന ചെറിയ കശുമാവിന്റെ ചില്ലയില്‍ തൂങ്ങി കുട്ടിക്കുറുമ്പന്‍മാര്‍ ഓരോരുത്തരും മുകളിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങി. ഞാന്‍ ചാടിക്കയറിയതും താഴെ കുറ്റിക്കാട്ടിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു. എനിക്ക് മുന്നേ കയറിയവരെല്ലാം വീണ്ടും താഴേക്ക്‌ ചാടി എന്നെ ഒരു വിധത്തില്‍ വലിച്ചു കരകയറ്റി. ദേഹാസകലം ചെളിപുരണ്ടു. കൈകാലുകളില്‍ മുള്ള് കൊണ്ട് രക്തം കിനിയുന്നുണ്ടായിരുന്നു. വീണ്ടും വെള്ളത്തിലിറങ്ങി കൈകാലുകള്‍ കഴുകി.

വീട്ടിലേക്കു നടന്നുവരുമ്പോള്‍ ഒരു നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ആര്‍ത്തിരമ്പുന്ന മഴയില്‍ അലിഞ്ഞ് ഇല്ലാതായി അവ്യക്തമായി കേള്‍ക്കുന്ന നിലവിളി! എന്താണെന്നറിയുവാന്‍ ആളുകളൊക്കെയും അങ്ങോട്ടേക്ക് ഓടുന്നുണ്ട്. മുള്ള്കൊണ്ട വേദന മറന്നു ഞാനും ഓടി. പിന്നാലെ കൂട്ടുകാരും..

അരികുകെട്ടി ഉയര്‍ത്താത്ത കിണറ്റിലേക്ക് നാലുവയസുകാരി ആബിദമോള്‍ വീണിരിക്കുന്നു!
നല്ല ആഴമുള്ള കിണറായിരുന്നു അത്. വന്നവരൊക്കെ കിണറ്റിനുള്ളില്‍ നോക്കി കണ്ണ്മിഴിച്ചു നിന്നു. സ്തീകള്‍ വാവിട്ടുകരയുന്നു.. ആരുടെയും ഉള്ളില്‍ ഒരു വഴിയും തെളിഞ്ഞുവരുന്നില്ല പക്ഷെ ഒരാള്‍ മാത്രം വ്യക്തമായ ധാരണയോടെ റബ്ബര്‍ മരങ്ങളുടെ പ്ലാറ്റ്ഫോം ചാടിക്കടന്നു മുകളില്‍നിന്നും ഓടിവന്നു ആരോടും ഒന്നും ചോദിക്കാതെ, പറയാതെ കിണറ്റിലെ കയറില്‍തൂങ്ങി ഇരുട്ട്നിറഞ്ഞ ആഴമുള്ള കിണറ്റിന്റെ അഗാധതയിലേക്ക് ചാടി. മുകളില്‍ നിന്നവര്‍ കെട്ടിയിറക്കിയ വലിയ കുട്ടയില്‍ കുഞ്ഞ് ആബിദയെ കയറ്റിവിട്ടു . പിന്നാലെ ആ ധൈര്യശാലിയും!

കൂടിനിന്ന ധൈര്യമില്ലാത്ത ആണ്‍പരിഷകളെ നോക്കി കുറെ ശകാരങ്ങളും പൊഴിച്ച് ആ സാഹസികന്‍ വന്ന വഴിയിലേക്ക് തിരിച്ചു നടന്നു . ആളുകള്‍പിരിഞ്ഞു പോയപ്പോള്‍ കൂടെ ഞങ്ങളും. വീട്ടിലെത്തിയിട്ടും എന്റെ ചിന്തകള്‍ മുഴുവന്‍ ആ സാഹസികനെ കുറിച്ചായിരുന്നു. അടയാളങ്ങളും രൂപവും പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു അത് കാവുവിളയിലെ ഇക്കയാവും എന്ന്.

ഗതകാലത്തിന്റെ സ്മരണകള്‍ എന്റെ മനസ്സിന്റെ ഇടനാഴിയിലൂടെ നേര്‍ത്ത പ്രകാശമായി അരിച്ചിരങ്ങുമ്പോള്‍ മങ്ങിയ പ്രകാശത്തില്‍ കണ്ട കാഴ്ചപോല്‍ പലതും അവ്യക്തമായിരുന്നു. ഉറച്ച കാല്‍വെപ്പുമായി കുന്നുകയറി പോകുന്ന ധൈര്യശാലിയായ ആ മനുഷ്യനും, ഭയന്ന് കരഞ്ഞുതളര്‍ന്ന ആബിദയെ മടിയില്‍കിടത്തി നിലവിളിയോടെ പടച്ചോനെ സ്തുതിക്കുന്ന ആബിദയുടെ ഉമ്മയും...


31 comments:

  1. ഓര്‍മ്മകള്‍ അവതരിപ്പിച്ചത് കൊള്ളാം.സമയക്രമത്തിന്റെ കാര്യത്തിലെ സംശയമുള്ളൂ.ഉച്ചയുറക്കത്തില്‍ നിന്നു എഴുന്നേല്‍പ്പിക്കാനാവും ഉമ്മ വെള്ളവുമായി വന്നത്.പറയുന്ന രീതി നന്നായി.

    ReplyDelete
  2. Kollam.nannayi eyuthi.ashamsakal

    ReplyDelete
  3. നല്ല വിവരണം.. വിവരണത്തിന്റെ മിടുക്ക് കൊണ്ടു തന്നെ ആ ദിവസം നേരില്‍ എന്ന പോല്‍ ദ്രിശ്യവല്കരിക്കാന്‍ കഴിഞ്ഞു..
    ഭാവുകങ്ങള്‍ സഹോദരാ..
    എന്നെ അറിയാന്‍,
    http://kannurpassenger.blogspot.com/

    ReplyDelete
  4. ഓര്‍മ്മകള്‍ എപ്പോഴും ഇങ്ങനെയാണ്... ഒരു നനുത്ത കാറ്റായ് വന്ന് മഴയായ് പെയ്ത് മനവും കണ്ണും ഈറനണിയിക്കും...

    ReplyDelete
  5. നന്നായി അവതരിപ്പിച്ചു. എങ്കിലും എവിടെയോ ചിലത് മിസ്സിംഗ്‌ . ഒരു പുനര്‍വായനയില്‍ ശരിയാകുമായിരിക്കും.

    ReplyDelete
  6. മിഴിവുള്ള ഓർമ്മകൾ വായിച്ചു, ഇനിയും എഴുതുക. ആശംസകൾ

    ReplyDelete
  7. ഓര്‍മ്മകളിലൂടെ ഒരു യാത്ര.
    ആശംസകള്‍.

    ReplyDelete
  8. ഓര്‍മ്മിക്കൂ ഓര്‍മ്മിക്കൂ ധാരാളം. വായിക്കാന്‍ രസമുണ്ട്

    ReplyDelete
  9. മഴയും പുഴയും മഴയുടെ തേങ്ങലും കളിയും കുരുത്തക്കേടും ഓര്‍മ്മിപ്പിച്ചല്ലോ ഭായീ.
    ഒടുവില്‍ കുട്ടിയെകുറിച്ച് പറഞ്ഞിടത്ത് അല്പം സങ്കടവുമായി.
    എന്നാലും ആബിദക്കുട്ടി രക്ഷപ്പെട്ടല്ലോ!
    അല്ഹമ്ദുലില്ലാഹ്

    ReplyDelete
  10. ബാല്യകാലം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്...നന്നായി.

    ReplyDelete
  11. ഓര്‍മ്മകളില്‍ കൂടെ ഉള്ള ഈ യാത്ര നന്നായി ട്ടോ ...!!
    അല്ല സബീന്‍, ജടായുമംഗലംപാറ എന്നാണോ ? അതോ ജഡായൂപാറ എന്നാണോ? ഒരിക്കല്‍ ഞാന്‍ അവിടെ കയറിയിട്ടുണ്ട് !!

    ReplyDelete
  12. മറ്റൊരു വിഷുക്കാലം കൂടി കടന്നു വരുന്ന
    ഈ നിമിഷങ്ങളില്‍ മനസ്സിനേ തറവാടിന്റെ
    പടികളിലെത്തിച്ചു ഈ കൂട്ടുകാരന്‍ ..
    ഇന്ന് പഴയതിനെ പൊലെ അവധി ദിനങ്ങള്‍ക്ക്
    അതിന്റെതായ വര്‍ണ്ണാഭമായ നിമിഷങ്ങള്‍
    നമ്മളിലേക്ക് പകരാന്‍ കഴിയുന്നില്ലെന്ന് തൊന്നുന്നു ..
    സ്കൂള്‍ കാലങ്ങളില്‍ അവധി ദിനം ഉല്‍സവം തന്നെയായിരുന്നു ..
    ഒരൊ അവധിദിനങ്ങളുടെ ആലസ്യത്തില്‍ നിന്നും കുറുമ്പിന്റെ
    തേരിലേക്കുള്ള ഒരൊ പോക്കും ഉമ്മമാര്‍ക്ക് തലവേദനതന്നെ !
    ചുട്ടിതോര്‍ത്തുടുത്ത് കുളത്തിലേ കുളി, തോടിലേ കളികള്‍
    തട കെട്ടി വെള്ള നിറ്ത്തുമ്പൊള്‍ കിട്ടുന്ന സന്തൊഷം
    വാഴത്തടയില്‍ കെട്ടിപിടിച്ചുള്ള ഒഴുക്കിലേക്കുള്ള യാത്ര..
    മാനത്തു കണ്ണിയേ പിടിച്ച് ചെറു കുഴിയുണ്ടാക്കി വെള്ളം നിറച്ച്
    പിടിച്ചിടുന്നത് എഴുതി കണ്ടപ്പൊള്‍ വല്ലാതെ സന്തൊഷം തോന്നി
    സത്യത്തില്‍ ബാല്യം മിക്കവരിലും സാമ്യം ആകുമെന്ന് തൊന്നുന്നുവല്ലെ!
    പക്ഷെ ഇപ്പൊളതൊക്കെ ഉണ്ടൊ ആവോ , ഇപ്പൊഴത്തെ കുട്ടികള്‍ക്ക്
    മാനത്തു കണ്ണിയേ അറിയുമൊ ആവോ ?
    പിന്നേ എന്റേ പ്രീയ ഇഷ്ടം മഴ ! ..
    പിശിറന്‍ കാറ്റിനിപ്പൊം കാഴ്ച മറക്കുന്ന മഴ !
    എന്തു രസമാണല്ലെ , വരികളിലൂടെയാണേലും
    ഒന്നു മഴ നനയാന്‍ .. പേടിയുടെ ചെറു കണങ്ങള്‍
    വന്നു പൊകുന്നുവെങ്കിലും മഴ അതിന്റെ ഭംഗിയോടെ
    വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു സഖേ ..
    ചില സംഭവങ്ങള്‍ നമ്മുടെ മനസ്സില്‍
    നിന്നും മാഞ്ഞു പൊകില്ല , അതു പൊലെ തന്നെ ഇതും..
    ആബിദ മോളെ ദൈവദൂതനെ പൊലെ വന്നു
    ജീവിതത്തിലേക്ക് കൈയ്യ് പിടിച്ചു കേറ്റിയ മനുഷ്യന്‍ ..
    പതറുന്ന മനസ്സുകളിലേക്ക് മഴയില്‍ നിന്നും വന്നൊരാള്‍
    മനസ്സില്‍ പതിഞ്ഞു പൊയ ആ ദിനം എങ്ങനെ മറക്കാനല്ലേ ..
    ഇഷ്ടമായേട്ടൊ എഴുത്ത് , ഇനിയുമെഴുതുക എല്ലാ ആര്‍ജവത്തൊടെയും ..
    മനസ്സിലേ ചിന്തകളേ വരികളാക്കി പകര്‍ത്തുക പ്രീയ കൂട്ടുകാര ..
    എന്നുമുണ്ട് കൂടെ .. സ്നേഹപൂര്‍വം

    ReplyDelete
  13. ഓര്‍മ്മകളില്‍ പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പും, ഭീതിയുടെ ഇരുണ്ട കിണറുകളും, എല്ലാം ഒരു നല്ല വായന സമ്മാനിച്ചു.

    ReplyDelete
  14. കുട്ടിക്കാലം ഓര്‍മിപ്പിച്ചു...

    എഴുത്തു തുടരുക..

    ReplyDelete
  15. ഓര്‍മ്മകളില്‍ നിന്നും ഒരു അനുഭവം കുറിച്ച് വയ്ക്കുമ്പോഴും പിന്നീട് അത് പോസ്റ്റ്‌ ചെയ്യുമ്പോഴും എനിക്ക് ഇല്ലാതിരുന്ന ഒരു സന്തോഷമാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.അതിന്റെ കാരണം ഓരോരുത്തരുടെയും ഈ അഭിപ്രായങ്ങള്‍ തന്നെയാണ് . വന്നതിനും വായിച്ചതിനും എല്ലാവര്ക്കും നന്ദി !

    ReplyDelete
  16. kochumol(കുങ്കുമം).. ഇത് ജഡായു പാറ തന്നെയാണ് അത് സ്ഥിതി ചെയ്യുന്നത് കൊണ്ട് ആ സ്ഥലത്തിന് "ജഡായു മംഗലം "എന്ന് വിളിക്കുന്നു . ശെരിക്കും ഇപ്പൊ അതില്‍ നിന്നൊക്കെ മാറി " ചടയ മംഗലം " എന്നായി മാറിയിരിക്കുന്നു

    ReplyDelete
  17. മഴക്കാലം ഓര്‍മിപ്പിച്ചു. നാലഞ്ചു വര്ഷായി നാട്ടിലെ മഴ കണ്ടിട്ട്. എന്നാലും അടുത്ത മഴയ്ക്ക് നാട്ടില്കൂടനം എന്നുണ്ട്. നല്ല എഴുത്ത്.

    ReplyDelete
  18. നല്ല രസം ണ്ട് ട്ടോ പഴയകാല ഓർമ്മകൾ വായിക്കാൻ. ഏകദേശം ഇതുപോലെത്തന്നെയായിരുന്നു എന്റെ സ്കൂൾ പൂട്ടിയ വിശേഷങ്ങളും. ഒരു ചെറിയ വിത്യാസം മാത്രം ഇരട്ടകളിൽ അസ്സനും ഹുസ്സൈനും പകരം അസ്സനും ഉസ്സനും ആണെന്ന് മ്ആത്രം. ബാക്കിയെല്ലാം ഞാനനുഭവിച്ച് വന്ന അതേ കാര്യങ്ങൾ, ആ കുട്ടിയെ രക്ഷിക്കുന്നതൊഴിച്ചാൽ. ആശംസകൾ.

    ReplyDelete
  19. കാവതിയോടൻ, ഡൽഹിയിൽ രാവിലെ മുതൽ ചാറ്റൽ മഴയായിരുന്നു. ആ മഴ നനഞ്ഞ് ഓഫീസിലെത്തിയപ്പോൾ കാത്തിരിയ്ക്കുന്നു ഈ പോസ്റ്റ്.... നാട്ടിലെ മഴയും, ഡൽഹിയിലെ മഴയും തമ്മിൽ അജഗജാന്തരവ്യത്യാസമുണ്ടെങ്കിലും, മഴയുടെ കുളിരറിഞ്ഞ്, നാട്ടിലെ മഴക്കാലത്തെക്കുറിച്ചുള്ള ഈ വിവരണം വായിയ്ക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ബാല്യവും, നാട്ടിലെ മഴക്കാലങ്ങളും മനസ്സിനെ വേദനിപ്പിയ്ക്കുന്നതുപോലെ.ഇത്തവണ എന്തായാലും നാട്ടിലെത്തണം....ആ മഴ അനുഭവിയ്ക്കുവാൻ....

    ആശംസകൾ നേരുന്നു സുഹൃത്തേ.ഇനിയും എഴുതുക.......
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  20. നന്നായി.
    മഴക്ക് അനൗണ്‍സ്മെന്റുള്ള കാര്യം പെരുത്തിഷ്ടായി.

    ReplyDelete
  21. വളരെ നന്നായി വിളമ്പിയ ഒരു ബാല്യകാല സ്മരണ.. ആസ്വദിച്ചു ..ആശംസകള്‍...

    ReplyDelete
  22. ബാല്യകാലസ്മരണകളില്‍ ആ കാലഘട്ടങ്ങളില്‍ കാട്ടിക്കൂട്ടിയ
    വികൃതികളും,വീരപരാകൃമങ്ങളും,ഭയവും,ആരാധനയും
    തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  23. കുട്ടികാല ഓര്‍മകള്‍ വളരെ നന്നായി എഴുതി
    ഭാവുകങ്ങള്‍...

    ReplyDelete
  24. ആള്‍ ഒരു കുഞ്ഞു വികൃതിയാണ് ല്ലേ ..
    നന്നായിരിക്കുന്നു
    ആശംസകള്‍ !

    ReplyDelete
  25. നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  26. നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  27. Nannayi macha kollam

    ReplyDelete
  28. അതിസുന്ദരമായ എഴുത്ത്‌..ഭാവുകങ്ങൾ.ഞാനും മഴക്കാലത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും എഴുതിയുട്ടുണ്ട്‌.നല്ല ഇഷ്ടമായി കേട്ടോ.

    വേഗം എഴുതാൻ തുടങ്ങൂ.

    ReplyDelete
  29. Even if you end up with a bonus worth higher than $500, you usually 카지노사이트 won’t be allowed to withdraw greater than $50-$100

    ReplyDelete
  30. I got this web site from my pal who shared with me
    concerning this web site and at the moment this time I am browsing this web site and
    reading very informative articles or reviews at this place.
    토토사이트

    ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"